എം.ജി അധ്യാപക നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക് വിഷയമാണെന്നും അതിൽ കോടതി ഇടപെടൽ പാടില്ലെന്നും സർവകലാശാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർവകലാശാലയ്ക്കാണ് അധികാരമെന്നും ഹർജിയിൽ പറയുന്നു. ഹിന്ദി അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച എംജി സർവകലാശാലയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി.