സുശാന്തിൻ്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ; മരണം കൊലപാതകമെന്ന് ആശുപത്രി ജീവനക്കാരൻ

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. താരത്തിന്‍റെ പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. സുശാന്തിന്‍റെ മരണം കൊലപാതകമാണെന്നും ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്ന് അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലെത്തിച്ചു. അഞ്ച് മൃതദേഹങ്ങളിൽ ഒന്ന് ഒരു വിഐപിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്‍റേതാണെന്ന് മനസ്സിലായത്. സുശാന്തിന്‍റെ ശരീരത്തിൽ ഉടനീളം പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ രണ്ടോ മൂന്നോ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ മൃതദേഹത്തിന്‍റെ ചിത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു നിർദ്ദേശം. അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ അനുസരിക്കുകയായിരുന്നു.

സുശാന്തിന്‍റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വ്യക്തിയും അധികൃതരെ അറിയിച്ചിരുന്നു. സുശാന്തിന്‍റെ മൃതദേഹം കണ്ടപ്പോൾ അതൊരു ആത്മഹത്യയല്ലെന്ന് തോന്നിയിരുന്നു. അതൊരു കൊലപാതകമാണെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പക്ഷേ, അവർ ഒരു ഫോട്ടോ എടുക്കാൻ മാത്രമാണ് പറഞ്ഞത്. രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ടിവി 9 ന് നൽകിയ അഭിമുഖത്തിൽ രൂപേഷ് കുമാർ പറഞ്ഞു.