കൊച്ചിയിൽ പുതുവർഷാഘോഷത്തിനെത്തിയത് ജനസാഗരം; തിരക്കിൽപെട്ട് ചികിത്സ തേടിയത് 200ൽ അധികം പേർ

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം ഒഴിവായി. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. പുതുവത്സര ദിനത്തിന്‍റെ തലേന്ന് നഗരത്തിൽ വലിയ തിരക്കായിരുന്നു. 200ലധികം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വൻ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി ആരോപണമുണ്ട്.

ഫോർട്ടുകൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയുടെ മുകളിൽ കിടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തിരക്ക് കാരണം ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ കിടക്കാൻ സ്ഥലം കിട്ടാത്തതിനാൽ ഓട്ടോയുടെ മുകളിൽ കയറ്റേണ്ടി വന്നു. ഓട്ടോയുടെ മുകളിൽ വച്ചാണ് അവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസവും നൽകിയത്.