തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു;ചികിത്സാ പിഴവെന്ന് കുടുംബം

തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ബിജീഷ് നിവാസിൽ അശ്വതിയുടെ (28) ആണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. തലശ്ശേരി പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. പ്രസവത്തിനായി 25ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നെന്ന് അശ്വതിയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കുഞ്ഞ് അനങ്ങുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉറങ്ങുന്നതായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. കുടുംബം ആരോപിച്ചു.