കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ; നിരസിച്ച് സർക്കാർ

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറാണെങ്കിലും സ്വകാര്യ കമ്പനികളെ വിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച് വൈദ്യുതി നൽകിയിട്ടും നെയ്‌വേലി കോർപ്പറേഷനുമായി കെ.എസ്.ഇ.ബി.എൽ വൈദ്യുതി കരാറിൽ ഒപ്പിടുന്നില്ല.

നിർദ്ദിഷ്ട തലാബിര താപവൈദ്യുതി നിലയത്തിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി നൽകാൻ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ സ്വകാര്യ കമ്പനികളിൽ നിന്ന് 4.35 പൈസ നിരക്കിൽ വൈദ്യുതി വാങ്ങുകയും 3.06 പൈസയ്ക്ക് വൈദ്യുതി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. താത്പര്യപത്രം അനുസരിച്ച് 300 കോടി രൂപയുടെ ലാഭമാണ് സർക്കാരിന് ലഭിക്കുക. നിലവിൽ എട്ട് സ്വകാര്യ കമ്പനികളിൽ നിന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

ഇത്തരം ഇടപാടുകൾ പരിശോധിക്കണമെന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. കരാർ ഒപ്പിടാത്തത് കമ്മീഷന്‍റെ താൽപര്യം മൂലമാണെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഡയറക്ടറും ബിജെപി നേതാവുമായ എംടി രമേശ് പറഞ്ഞു. എസ് എൻ സി ലാവ്ലിന് സമാനമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.