Latestകേരളംദേശീയം

ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ദേശീയ പാത സംരക്ഷണ സമിതി

കോഴിക്കോട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ യാത്രാ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ അറിയിച്ചു.

എന്നാൽ കർണാടകയ്ക്ക് ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ദേശീയപാത സംരക്ഷണ സമിതി (എൻഎച്ച്എഐ) വ്യക്തമാക്കി. ആന ചരിഞ്ഞതോടെ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാൻ കർണാടക നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങൾ വീണ്ടും വയനാട്ടിൽ ആശങ്ക സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ 13ന് രാത്രി കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപം ചരക്ക് ലോറി ഇടിച്ചാണ് ആന ചരിഞ്ഞത്. രാത്രി 9 നും രാവിലെ 6 നും ഇടയിൽ ഗതാഗതം നിരോധിച്ച റോഡിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾ അപകടത്തിൽ പെടുന്നത് വർദ്ധിച്ചതോടെയാണ് 2009 ൽ കർണാടക സർക്കാർ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വയനാട്ടിൽ നടന്നത്. റോഡ് അടച്ചത് വ്യാപാരവും ടൂറിസവും ഉൾപ്പെടെ ജില്ലയിലെ പല പ്രദേശങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു.