കോഴിക്കോട് ഒമ്പതുവയസ്സുകാരിയുടെ മരണം; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി

കോഴിക്കോട്: ഛർദ്ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തെലങ്കാന സ്വദേശി ജെയിൻ സിങ്ങിന്‍റെ മകൾ ഖ്യാതി സിംഗാണ്(9) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടി കഴിച്ച ഭക്ഷണം വിഷമാണെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

17നു കാട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും കുട്ടിയും മാതാപിതാക്കളും മന്തി കഴിച്ചതിനു പിന്നാലെയാണ് കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷാംശം കുട്ടിയുടെ ശരീരത്തിൽ എത്തിയതിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ സംശയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് ബുധനാഴ്ച നടത്തും. നാല് മാസം മുമ്പാണ് ജെയിൻ സിംഗ് എൻഐടിയിൽ ജീവനക്കാരനായി ചേർന്നത്. ക്വാർട്ടേഴ്സ് കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹവും കുടുംബവും വാടകവീട്ടിലായിരുന്നു താമസം.