‘നിര്‍ഭയ കേസ് വിധി തെറ്റെന്ന് പറഞ്ഞിട്ടേയില്ല’

രാജസ്ഥാൻ: ബലാത്സംഗക്കേസുകളിലെ ശിക്ഷ സംബന്ധിച്ച വിവാദ പരാമർശത്തിൽ വിശദീകരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിർഭയ കേസ് വിധി തെറ്റാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ഇത്രയധികം ബലാത്സംഗ, കൊലപാതക കേസുകൾ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസിലെ പ്രതികൾ തിരിച്ചറിയപ്പെടുമെന്ന് ഭയന്ന് ഇരകളെ കൊല്ലുകയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. സദുദ്ദേശ്യത്തോടെ പറഞ്ഞ തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. തനിക്കെതിരെ ബിജെപി ഗൂഡാലോചന നടത്തുകയാണെന്നും അശോക് ഗെഹ്ലോട്ട് ആരോപിച്ചു.

നിർഭയ കേസ് വിധിക്ക് ശേഷം ബലാത്സംഗ, കൊലപാതക കേസുകളുടെ എണ്ണം വർദ്ധിച്ചതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇതിനെ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ വ്യാപകമായി വിമർശിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഭയന്ന് തിരിച്ചറിയപ്പെടാതിരിക്കാനായി ബലാത്സംഗത്തിന് ശേഷം പ്രതികള്‍ ഇരകളെ കൊല്ലുന്ന നിലയുണ്ടാകുമെന്ന് നല്ല ഉദ്ദേശത്തോടെ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്ന് അശോക് ഗെഹ്‌ലോട്ട് വിശദീകരിച്ചു.

നിർഭയ വിധിക്ക് ശേഷം ബലാത്സംഗ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം വർദ്ധിച്ചുവരുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ശേഷം, ബലാത്സംഗ, കൊലപാതക കേസുകളുടെ എണ്ണം വർദ്ധിച്ചു, അദ്ദേഹം പറഞ്ഞു. ഈ പരാമർശമാണ് വിവാദമായത്. എന്നാൽ നിർഭയ കേസ് വിധി തെറ്റാണെന്ന് താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.