ബിഹാറിൽ നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന: അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പറ്റ്നയിലാണ് യോഗം ചേരുക.

എല്ലാ പാർട്ടി എംഎൽഎമാരോടും എംപിമാരോടും തിങ്കളാഴ്ച വൈകുന്നേരം പട്നയിലെത്താനും ചൊവ്വാഴ്ച യോഗം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും, എന്‍.ഡി.എ. മുന്നണി വിട്ട് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുമായി ജെ.ഡി.യു. സഖ്യംചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നീതി ആയോഗിന്‍റെ ഏഴാമത് ഭരണസമിതി യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നതായാണ് റിപ്പോർട്ട്. എന്നാൽ, കുറച്ചുകാലമായുള്ള മുന്നണിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതേതുടർന്നാണ് എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.