മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍

ഗുവാഹത്തി: ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍. സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി നേതൃത്വം നല്‍കുന്ന ബിരന്‍ സിങ് സര്‍ക്കാരിന് ഭീഷണിയാവില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ളത്. ജെ.ഡി.യുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും 48 പേര്‍ ബിരന്‍ സിങിന് ഒപ്പമുണ്ടാവും. ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരില്‍ ജെ.ഡി.യും ബിരന്‍ സിങ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു. സെപ്തംബര്‍ 3,4 തീയതികളില്‍ പാട്‌നയില്‍ ചേരുന്ന ജെ.ഡി.യുവിന്റെ ദേശീയ നേതാക്കളുടെ യോഗത്തിലായിരിക്കും പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.