നിതീഷും സോറനും മറ്റു ചിലരും ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഞങ്ങളൊരുമിച്ചെന്ന് മമത

കൊല്‍ക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എന്നിവരും മറ്റ് ചില നേതാക്കളും ചേർന്ന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി രൂപീകരിക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘ഖേല ഹോബ്’ എന്ന മുദ്രാവാക്യവുമായാണ് തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരെ പ്രചാരണം നടത്തുന്നത്. ഞാനും നിതീഷ് കുമാറും ഹേമന്ത് സോറനും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ 2024 ൽ ഒന്നിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കും. നാമെല്ലാവരും ഒരു വശത്തും ബി.ജെ.പി മറുവശത്തുമായിരിക്കും. ബി.ജെ.പിയുടെ 300 സീറ്റുകളുടെ അഹങ്കാരം അതിന്‍റെ ശത്രുവായിരിക്കും. 2024 ൽ ‘ഖേല ഹോബ്’ ഉണ്ടാകും, മമത പറഞ്ഞു.

ബി.ജെ.പിയുടെ ധാർഷ്ട്യപരമായ സമീപനത്തിൽ ജനങ്ങൾ രോഷാകുലരാണെന്നും മമത പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞത് പശ്ചിമ ബംഗാൾ സർക്കാരാണെന്നും മമത അവകാശപ്പെട്ടു. ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് കോൺഗ്രസ് എംഎൽഎമാർ പണവുമായി പശ്ചിമ ബംഗാളിൽ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു മമതയുടെ അവകാശവാദം.