ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്തില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രം

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നുവെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകളും വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സർക്കാരിന്റെ വാദം. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും കേന്ദ്രം വാദിച്ചു.

ഇത്തരം ഹർജികൾ സമർപ്പിക്കുന്നതിനും അതുവഴി രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിനും പിന്നിൽ ചില ഹിഡൺ അജണ്ടകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്സാൽവസ് ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. കേസിൽ അടുത്ത വാദം ഈ മാസം 25ന് നടക്കും.