യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ല

ഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്നും അത്തരം പദ്ധതി ആലോചനയിലില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്തുമ്പോഴുളള കമ്പനികളുടെ ചെലവിന് മറ്റ് മാർഗങ്ങൾ കണ്ടെത്തണം.

യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർവീസ് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വിശദീകരണം നൽകിയത്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് റിസർവ് ബാങ്ക് ഓഹരിയുടമകളുടെ അഭിപ്രായം തേടിയതായി റിപ്പോർട്ടുകൾ
വന്നിരുന്നു.

“യുപിഐ പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സമ്പദ് വ്യവസ്ഥക്ക് ഉൽപാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ പൊതു സേവനമാണ്. യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ല,” ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. സേവന ദാതാക്കൾ ചെലവ് കണ്ടെത്താനുള്ള വഴികൾ തേടുകയാണെങ്കിലും, ഫീസ് ഈടാക്കുന്നത് പരിഹാരമല്ല. ചെലവ് സംബന്ധിച്ച ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.