ഡിവൈഎഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: ഡി.വൈ.എഫ്.ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. “ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവർ തെറ്റായ വലതുപക്ഷ പ്രവണതകൾക്ക് ഇരയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെള്ളം കേറാത്ത അറയിലല്ല പാർപ്പിച്ചിരിക്കുന്നത്. അവരും സമൂഹത്തിന്‍റെ ഭാഗമാണ്. അത്തരക്കാരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. തെറ്റ് തിരുത്തിയില്ലെങ്കിൽ പുറത്താക്കും. സംഘടന കർശനമായ നടപടിയെടുക്കും.” വി.കെ സനോജ് പറഞ്ഞു.

“കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ ഞങ്ങൾ പിന്തുണയ്ക്കും. ഡി.വൈ.എഫ്.ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടിയെടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണ്. ആസൂത്രിതമായ ഒരു നീക്കവും നടന്നിട്ടില്ലെന്നും സനോജ് പറഞ്ഞു.