രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി പാടില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ മുൻ അറിയിപ്പ് നൽകാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. രാത്രിയിലും അതിരാവിലെയും കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി വികസന അതോറിറ്റിക്ക് (ഡിഡിഎ) നിർദ്ദേശം നൽകി.

ഷകർപുർ ചേരി യൂണിയൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ഉത്തരവ്. മുൻകൂട്ടി അറിയിപ്പ് നൽകാതെ കഴിഞ്ഞ വർഷം വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥർ വന്ന് തങ്ങളുടെ മുന്നൂറോളം ചേരികൾ പൊളിച്ചുനീക്കിയതായി യൂണിയന്‍റെ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു.ഷകർപുർ ചേരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്.

ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപ് അവർക്ക് ബദൽ താമസ സൗകര്യം ഒരുക്കാൻ സമയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്‍റ് ബോർഡുമായി കൂടിയാലോചിച്ച് മാത്രമേ ചേരികൾ പൊളിക്കാവൂ എന്നും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.