പെഗാസസ്: ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി

ന്യൂഡല്‍ഹി: പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയതെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഫോണുകളുടെ സാങ്കേതികപരിശോധനയിൽ വിവരങ്ങൾ ചോർന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതി ഈ മാസം ആദ്യം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് 12ന് പരിഗണിച്ചേക്കും.

അന്വേഷണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരുടെ മൊഴിയെടുത്തു. ചോർന്ന നൂറിലധികം ഫോണുകൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. ഡിജിറ്റൽ ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കി. 600ലധികം പേജുകളുള്ള വിശദമായ റിപ്പോർട്ട് ഇവയുടെ ഫലവും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക വിശകലനവും രീതിശാസ്ത്രവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലായതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രൻ പറഞ്ഞു.