ചില്ലറ വിൽപനയ്ക്ക് ജിഎസ്ടിയില്ല, പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. പാക്കറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ നികുതി ഈടാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറയായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമല്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു.

എന്നിരുന്നാലും, ആശങ്ക പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ, കേന്ദ്ര ജിഎസ്ടി മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിവരും. പാക്കറ്റുകളിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്ക് മാത്രമായിരുന്നു ഇതുവരെ നികുതി. എന്നാൽ, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്.

ഇതോടെ, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായി. അഞ്ച് വർഷം മുമ്പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറികൾ, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.