സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും സംഗീതത്തിന് ഭീഷണിയല്ല: എ.ആർ.റഹ്മാൻ

അബുദാബി: സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും സംഗീതത്തിനു ഭീഷണിയാവില്ലെന്നും അവയെ അതിജീവിക്കാൻ കഴിയുമെന്നും എ ആർ റഹ്മാൻ. കമ്പ്യൂട്ടർ നിലവിൽ വന്ന കാലം മുതൽ ഇത് ഒരു ആശങ്കയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഇന്ന് നിലവിലുണ്ട് എങ്കിലും മനുഷ്യരുടെ പ്രകടനമാണ് അവയെ മറികടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്നയാളാണ് ഞാൻ. ഓരോ ഭാഷയ്ക്കും യോജിക്കുംവിധം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിലാണ് കാര്യം. വിവിധ ഭാഷകളിലും രാജ്യങ്ങളിലും സംഗീതം ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് മലയാളത്തിൽ സജീവമാകാൻ സാധിക്കാത്തത്. ആടുജീവിതമാണ് ഏറ്റവും ഒടുവിൽ സംഗീതം നിർവഹിച്ച മലയാള സിനിമ. 4 മാസത്തിലേറെ അതിന്റെ ജോലികളിലായിരുന്നു. ഗാനശകലങ്ങൾ കണ്ടിരുന്നു. വളരെ നന്നായിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“മരുഭൂമിയിൽ 2 ദിവസം താമസിച്ചും മണിക്കൂറുകളോളം യാത്ര ചെയ്തും പ്രദേശവാസികളുമായി സംസാരിച്ചുമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. മരുഭൂമിയുടെ വന്യത സംഗീതത്തിന്റെ പുതിയ സാധ്യതകളിലുണ്ട്.” റഹ്മാൻ കൂട്ടിച്ചേർത്തു.