ആര് വിചാരിച്ചാലും എന്നെ സംഘിയാക്കാനാകില്ല; കെ. മുരളീധരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് കെ. മുരളീധരന്‍ എം.പി

വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ തന്‍റെ പേരിൽ കെട്ടിച്ചമയ്ക്കാനാണ് ചില സംഘപരിവാർ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്‍റെ പ്രതികരണം. തനിക്ക് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.