സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരിയുടെ ഒഴിവിലേക്ക് പുതിയ അംഗമില്ല

തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ അംഗമുണ്ടാകില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പി.ബിയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ പുതിയ അംഗത്തെ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എറണാകുളം സംസ്ഥാന സമ്മേളനത്തിൽ രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി.ഗോവിന്ദൻ അംഗമായിരുന്നില്ല. കോടിയേരിക്ക് പകരം എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതോടെ സെക്രട്ടേറിയറ്റിൽ ഇപ്പോൾ ഒഴിവില്ല.

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിന് പുറമെ എം.വി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചകൾ സജീവമായത്. പലരുടെയും പേരുകൾ സെക്രട്ടേറിയറ്റിൽ പരാമർശിച്ചു. എന്നാൽ സെക്രട്ടേറിയറ്റിൽ പുതിയ അംഗത്തെ എടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം നിഷേധിച്ചു.

മാർച്ചിൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിനൊടുവിൽ രൂപീകരിച്ച പുതിയ സെക്രട്ടേറിയറ്റിൽ 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, പി.കെ ശ്രീമതി, ടി.എം തോമസ് ഐസക്, എ.കെ ബാലൻ, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി രാജീവ്, കെ.കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരെ തിരഞ്ഞെടുത്തിരുന്നു.