പുതിയ തസ്തിക കണ്ടെത്തിയില്ല; ഇക്കൊല്ലവും കെഎഎസ് വിജ്ഞാപനമില്ല

തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) അടുത്ത വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷവും ഇത് പ്രസിദ്ധീകരിച്ചേക്കില്ല. പുതിയ തസ്തികകൾ കണ്ടെത്തി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.

ഡിസംബർ 31നകം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ പ്രായപരിധി കഴിഞ്ഞവർക്ക് അവസരം നഷ്ടമാകും. രണ്ട് വർഷത്തിലൊരിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തണമെന്ന നിബന്ധന തുടക്കത്തിൽ തന്നെ പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കെ.എ.എസിൽ ആദ്യ ബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണുള്ളത്. കൂടുതൽ തസ്തികകൾ കണ്ടെത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല.

നിലവിലുള്ള തസ്തികകളെക്കുറിച്ച് വിവിധ വകുപ്പുകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. തൊഴിൽ വകുപ്പിലെയും ട്രഷറി വകുപ്പിലെയും ചില മൂന്നാം ഗസറ്റഡ് തസ്തികകൾ കെ.എ.എസിൽ ഉൾപ്പെടുത്തിയതാണ് കാരണം. ഇത് പരിശോധിക്കാനും തെറ്റ് തിരുത്താൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. സമിതി യോഗം ചേർന്ന് നിർദേശങ്ങൾ ചർച്ച ചെയ്തെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.