കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പള വിതരണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിനും ഉത്സവ ബോണസിനും ആവശ്യമായ തുക സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ആവശ്യമായ 103 കോടി രൂപയിൽ കോർപറേഷന്റെ പക്കലുള്ളതിന്റെ ബാക്കി തുക സെപ്റ്റംബർ ഒന്നിന് മുമ്പ് സർക്കാർ നൽകണം. കെ.എസ്.ആർ.ടി.സിയുടെ സ്വത്തുക്കളിൽ നിന്ന് സർക്കാരിന് വേണമെങ്കിൽ പണം തിരിച്ചുപിടിക്കാമെന്നും കോടതി പറഞ്ഞു. ആർ ബാജി ഉൾപ്പെടെയുള്ള ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.