ആർക്കും ഇളവില്ല; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേക ഇളവ് നൽകില്ലെന്നും ഗവർണർ പറഞ്ഞു. രാജിവെക്കാത്ത വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.

ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വിസിമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

“സാങ്കേതിക സർവകലാശാലയുടെ വിസിക്ക് തുടരാൻ അർഹതയില്ലെന്ന് സുപ്രീം കോടതി വിധിയിൽ നിന്ന് വ്യക്തമാണ്. എന്‍റെ വ്യക്തിപരമായ അഭിപ്രായം അവർ ഒരു വിസി എന്ന നിലയിൽ നന്നായി പ്രവർത്തിച്ചു എന്നാണ്. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയിൽ കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  കെ.ടി.യു വിസിയുടെ നിയമന നടപടികൾക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് നൽകിയിട്ടില്ലെന്നും” ഗവർണർ പറഞ്ഞു.