വാടകയ്ക്ക് ആരും എടുക്കുന്നില്ല; പ്രേതാലയം പോലെ സുശാന്ത് സിംഗിന്‍റെ ഫ്ലാറ്റ്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് 2020 ജൂൺ 14നാണ് വിടവാങ്ങിയത്. അതിനുശേഷം വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രത്യേകിച്ചും ബോളിവുഡിനെ പിടിച്ചുകുലുക്കിയ വിവാദങ്ങൾക്കപ്പുറം കേസുകൾ കോടതികളിൽ നടക്കുകയാണ്. അതേസമയം, സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ അപ്പാർട്ട്മെന്‍റ് ഇപ്പോൾ ഒരു പ്രേതഭവനം പോലെയാണ്. രണ്ടര വർഷം കഴിഞ്ഞിട്ടും ഈ ആഡംബര ഫ്ലാറ്റിനായി ഒരു വാടകക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അപ്പാർട്ട്മെന്‍റിന്‍റെ കഥ അറിയാവുന്ന ആരും വീട്ടിലേക്ക് മാറാൻ തയ്യാറല്ല.

റിയൽ എസ്റ്റേറ്റ് ബ്രോക്കർ റഫീഖ് മർച്ചന്‍റ് അടുത്തിടെ കടലിന് അഭിമുഖമായി ഫ്ലാറ്റിന്‍റെ ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും പ്രതിമാസം 5 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്തു. നിലവിൽ, ഒരു കോർപ്പറേറ്റ് അല്ലെങ്കിൽ വ്യവസായിയെയാണ് വാടകക്കാരനായി തിരയുന്നത്. പക്ഷേ, ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. 

റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീഖ് ഫ്ലാറ്റിൽ പുതിയ വാടകക്കാർ ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുന്നു. “ആളുകൾക്ക് ഈ ഫ്ലാറ്റിലേക്ക് മാറാൻ ഭയമാണ്. നേരത്തെ സുശാന്ത് മരിച്ച അതേ അപ്പാർട്ട്മെന്‍റ് തന്നെയാണിതെന്ന് കേട്ടാൽ, ആവശ്യക്കാർ ഫ്ലാറ്റ് പോലും സന്ദർശിക്കില്ല. മരണം നടന്നിട്ട് ഇത്രയും കാലമായതിനാല്‍ ഇപ്പോൾ ഫ്ലാറ്റ് കാണാൻ ആളുകൾ എത്തുന്നുണ്ട്. എന്നിട്ടും ഇടപാടുകൾ നടക്കുന്നില്ല. ഉടമയും വളരെ അസ്വസ്ഥനാണ്”, അദ്ദേഹം പറഞ്ഞു.