സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. മന്ത്രി പറഞ്ഞു.

അഞ്ചിനകം ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല.ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. ഈ വ്യവസായത്തെ തകർക്കാനാണ് ഐഎൻടിയുസി ശ്രമിക്കുന്നതെന്നും ആന്‍റണി രാജു കുറ്റപ്പെടുത്തി.