ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വേണ്ട ; സുപ്രീം കോടതി

ന്യൂഡൽഹി: ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നിരോധിച്ച് സുപ്രീം കോടതി അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആഘോഷം മറ്റെവിടെയെങ്കിലും നടത്തണമെന്ന് നിർദ്ദേശിച്ച കോടതിയുടെ മൂന്നംഗ ബെഞ്ച് ബെംഗളൂരുവിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ തൽസ്ഥിതി തുടരണമെന്നും നിർദ്ദേശിച്ചു.

ഈദ്ഗാഹ് മൈതാനത്ത് മറ്റ് മതപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കാമെന്ന് മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകിയതിനെതിരെ കർണാടക വഖഫ് ബോർഡ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആദ്യം പരിഗണിച്ചെങ്കിലും ജഡ്ജിമാർക്ക് സമവായത്തിലെത്താൻ കഴിയാത്തതിനാൽ അടിയന്തര ഹിയറിംഗിനായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഈദ്ഗാഹ് മൈതാനത്ത് പന്തലുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന കർണാടക സർക്കാരിന്റെ ഹർജി നേരത്തെ കർണാടക ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 200 വർഷമായി സ്ഥലത്ത് മതപരമായ ആഘോഷങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.