ഭാരത് ജോഡോ യാത്രയിൽ നിയമലംഘനമില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് കോൺ​ഗ്രസ്

ദില്ലി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജനപ്രാതിനിധ്യ നിയമലംഘനം നടന്നിട്ടില്ലെന്നും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ സംഘടനയായ എൻ.സി.പി.സി.ആർ നൽകിയ പരാതി ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഭരണപക്ഷവും അതിന്‍റെ ഭാരവാഹികളും കുട്ടികളെ പാർട്ടി പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് എതിർ പരാതി നൽകിയിട്ടുണ്ട്.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ (എൻസിപിസിആർ) പരാതിയിന്മേൽ തിരഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടി നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ്, വക്താവും പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയുമായ സുപ്രിയ ശ്രീനാഥ്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവരടങ്ങിയ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ സന്ദർശിച്ചു.

“ഭാരത് ജോഡോ യാത്രയിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ  ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ  അറിയിച്ചു. എൻ‌സി‌പി‌സി‌ആറിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല”. ഉദ്യോ​ഗസ്ഥരെ കണ്ടതിന് ശേഷം ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഭാരത് ജോഡോ യാത്രയിൽ  കുട്ടികളെ ഉപയോഗിക്കുന്നുവെന്ന എൻസിപിസിആറിന്റെ ആരോപണം ബാലിശമാണ്. ഇതിന് വിശദമായ തെളിവ് തങ്ങൾ സമർപ്പിച്ചു.  കുട്ടികൾക്കായി ഒരു പെയിന്റിംഗ് മത്സരം മാത്രമാണ് സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി ഒരു സമ്മാന വിതരണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.” തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് പറയുന്നത് തികച്ചും അസത്യമാണെന്നും ജയറാം രമേശ് പറഞ്ഞു. “ആയിരക്കണക്കിന്  ആളുകൾ റോഡുകളിൽ വന്ന് രാഹുൽ ഗാന്ധിക്കൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് നിയമവിരുദ്ധമായ നടപടിയല്ല. തെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമല്ല. പാർട്ടിക്ക് വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി കുട്ടികളോട് ആവശ്യപ്പെടുന്നുമില്ല. 2007ൽ എൻസിപിസിആർ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ബിജെപി-ആർഎസ്എസ് പ്രവർത്തകൻ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്”. അതിന്റെ ഭാഗമാണിതൊക്കെയെന്നും ജയറാം രമേശ് പറഞ്ഞു.  പ്രിയാങ്ക് കനൂംഗോ ആണ് എൻസിപിസിആർ അധ്യക്ഷൻ.