സമാധാന നൊബേൽ അലെസ് ബിയാലിയറ്റ്സ്കിക്കും, റഷ്യൻ, ഉക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും

ഓസ്‌ലോ: 2022ലെ സമാധാന നൊബേൽ പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറുസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കി, റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, ഉക്രേനിയൻ മനുഷ്യാവകാശ സംഘടനയായ സെന്‍റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്.

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലെസ് ബിയാലിയറ്റ്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആള്‍ കൂടിയാണ് അദ്ദേഹം. ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്‍റെ പേരിൽ രണ്ട് വർഷമായി ബിയാലിയറ്റ്സ്കി ജയിലിൽ കഴിയുകയാണ്.