ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര മാർഗങ്ങൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ പോലും കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ അണുബാധയ്ക്ക് കാരണമാകാം. കോവിഡ്-19, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ലോകമെമ്പാടും വർദ്ധിച്ച് വരുന്ന ഈ സമയത്ത്, മരുന്നുകളുടെ ഉപയോഗമില്ലാതെ അവയെ ഏറ്റവും ഫലപ്രദമായി തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ കോവിഡ് കേസുകൾ വളരെ കുറവായ കാലമാണിത്. എന്നാൽ ഉത്സവ സീസണും പുതിയ വകഭേദങ്ങളും വരുന്നതോടെ കേസുകൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, വൈറസുകൾ മൂലമുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ സംബന്ധമായ രോഗങ്ങളും തടയുന്നതിനാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

മാസ്ക് ഉപയോഗം, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമയും തുമ്മലും, വായു സഞ്ചാരമുള്ള മുറികൾ എന്നിവ പോലുള്ള ഔഷധേതര ഇടപെടലുകളിലൂടെ രോഗസാധ്യത വളരെയധികം കുറയ്ക്കാൻ കഴിയും. ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ കോവിഡിന് സമാനമാണ്. പ്രായമായവരെയും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരെയും ഇത് കൂടുതൽ ഗുരുതരമായി ബാധിക്കുന്നു. കോവിഡ് മരണങ്ങളിലും ഇത് കാണാം. വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായ സങ്കീർണതകളും മരണങ്ങളും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.