വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷമാകുന്നു; 31 മരണം

മേഘാലയ/അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേഘാലയയിലും അസമിലും വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയും കേന്ദ്ര സഹായം ഉറപ്പ് നൽകുകയും ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

തുടർച്ചയായ അഞ്ചാം ദിവസവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ബാലാജി ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്. കൃഷിയിടങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. 43,338 ഹെക്ടറിലെ കൃഷി നശിച്ചു.

ഒരു ലക്ഷത്തിലധികം പേരെ ഇതുവരെ 373 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എല്ലാ പ്രധാന നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കനത്ത മഴയെ തുടർന്ന് മേഘാലയ, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെ വരെ തുടരും.