പ്രകൃതിദുരന്തങ്ങളെ നേരിടാൻ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വേ

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്ക നിർമ്മാണം, തീരശോഷണം എന്നിവയെ ചെറുക്കുന്ന മേഖലകളിൽ കേരളവുമായി സഹകരിക്കാൻ നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപ്പര്യം പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥന മാനിച്ച് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് നോർവേ ദേശീയ ദുരന്ത നിവാരണ വിദഗ്ധൻ ഡൊമിനിക് ലെയ്ൻ ഉറപ്പ് നൽകി.

ഇന്ത്യയിലെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിക്കുന്നുണ്ട്. റെയിൽവേ തുരങ്കപാത നിർമ്മാണവുമായി ഇവർ സഹകരിക്കുന്നുണ്ട്. ഏഴ് കിലോമീറ്റർ ആഴത്തിൽ പാറയുടെ സ്വഭാവം മനസ്സിലാക്കുക എന്നതാണ് ലഡാക്കിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. വയനാട്ടിലെ തുരങ്ക നിർമ്മാണത്തിന് സാങ്കേതിക ഉപദേശം സഹായകമാകുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. തീരശോഷണത്തിൻ്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ കേരളത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിന് സഹായകമാകുമെന്ന് പറഞ്ഞു. പ്രളയ മാപ്പിംഗിനെക്കുറിച്ച് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുമെന്നും വിദഗ്ദ്ധരുടെ കേരള സന്ദർശനത്തിന് ശേഷം സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നത് പരിഗണിക്കുമെന്നും എൻജിഐ അറിയിച്ചു. സാങ്കേതിക വിദഗ്ധനും ഇന്ത്യൻ വംശജനുമായ രാജേന്ദ്ര കുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.