സെൻസസ് നടത്താത്തത് ദേശദ്രോഹമെന്ന് എം.എ ബേബി

ന്യൂഡൽഹി: രാജ്യത്ത് സെൻസസ് നടത്താത്തത് ദേശവിരുദ്ധ നടപടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. 2021-ൽ നടത്താനിരുന്ന ഭാരത സെൻസസ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അതിനായി ഒരു തയ്യാറെടുപ്പും നടക്കുന്നില്ലെന്നത് നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള അസമത്വം രാജ്യത്ത് അവഗണിക്കാനാവില്ലെന്നും ജനസംഖ്യയെ നിയന്ത്രിക്കാൻ നിയമം ആവശ്യമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് സെൻസസ് നടത്താത്തത് എന്ന ചോദ്യവുമായി എം.എ ബേബി രംഗത്തെത്തിയത്.  1872 മുതൽ 10 വർഷത്തിലൊരിക്കലാണ് സെൻസസ് നടത്തുന്നത്. ലോകമഹായുദ്ധങ്ങൾ, വലിയ ക്ഷാമങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ഇന്ത്യാ വിഭജനം, ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-ചൈന യുദ്ധങ്ങൾ എന്നിവ കഴിഞ്ഞ 150 വർഷത്തിനിടെ ഈ സെൻസസിന് തടസ്സമായിട്ടില്ലെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി.