ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല; ​ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ.കെ രവിയെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് മുഖ്യമന്ത്രി സ്‌റ്റാലിന്റെ കത്ത്. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷത്തെ ദുർബലപ്പെടുത്തി വർഗീയ ധ്രുവീകരണത്തിനായി ഗവർണർ പ്രവർത്തിക്കുകയാണെന്ന് സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ജനങ്ങളെ സേവിക്കുന്നതിൽ നിന്നും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി കത്തിൽ ആരോപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ മനപ്പൂർവ്വം വൈകിപ്പിച്ച് സംസ്ഥാനത്ത് ഭരണപരമായ തകർച്ച സൃഷ്ടിക്കാനാണ് തമിഴ്നാട് ഗവർണർ ശ്രമിക്കുന്നത്. ഗവർണർ പദവി വഹിക്കാൻ ആർ എൻ രവിക്ക് യോഗ്യതയില്ലെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ സർക്കാരിനെതിരെ അസംതൃപ്തി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ 20 ബില്ലുകൾ ഒപ്പിടാതെ ഗവർണർ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാട്ടിലെ 13 സർവകലാശാലകളിലെ വി.സി നിയമനത്തെച്ചൊല്ലിയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ രവിയും തമ്മിൽ തർക്കമുണ്ടായത്. സർക്കാരിൽ വി.സിയെ നിയമിക്കാനുള്ള അധികാരം നിക്ഷിപ്തമാക്കാനുള്ള ബിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചിരുന്നു. ആറുമാസമായി ബിൽ പരിഗണനയിൽ വച്ച ഗവർണർ അളഗപ്പ സർവകലാശാലാ, മനോൻമന്യം സുന്ദരനാർ സർവകലാശാലാ, തിരുവള്ളൂർ സർവകലാശാലാ എന്നിവിടങ്ങളിൽ കൂടി വൈസ് ചാൻസലറെ നിയമിച്ചാണു സർക്കാരിന് മറുപടി നൽകിയത്.