പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബുവിനെ പയ്യന്നൂർ വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മാതൃഭൂമി റോഡിന് സമീപത്തെ ഫ്ളാറ്റിലാണ് സതീഷ് ബാബുവും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഏഴ് മണി മുതൽ ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്ന് സമീപത്ത് താമസിക്കുന്നവർ പറഞ്ഞു. ഫ്ലാറ്റിനു മുന്നിലിട്ട പത്രം എടുത്തിട്ടില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. രാവിലെ മുതൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സഹായത്തോടെ ഫ്ലാറ്റിന്‍റെ വാതിൽ തുറന്നപ്പോഴാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്ന് അതിക്രമിച്ച് കടക്കുകയോ ആക്രമിക്കുകയോ ചെയ്തതിന്‍റെ ലക്ഷണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് ആറ് മണിക്കുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫ്ലാറ്റിലെ മുറിക്കുള്ളിൽ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.