ഇനി കെ-സ്റ്റോർ; റേഷൻ കടകളുടെ മുഖം മാറ്റാൻ സർക്കാർ

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണം ചെയ്യാനും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കെ-ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഇത് ആദ്യം ബിപിഎൽ വിഭാഗത്തിന് നൽകുകയാണ് ലക്ഷ്യം. ലൈഫ് മിഷനിലൂടെ 3.18 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകും. 

വിസർജ്യം കലർന്ന വെള്ളമാണ് കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ അവസ്ഥ മാറണം. എന്നാൽ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നിടത്തെല്ലാം എതിർപ്പുണ്ട്. പ്രതിഷേധത്തെ തുടർന്ന് പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്‍റ് ഉപേക്ഷിക്കേണ്ടിവന്നു. എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. അതിനാൽ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.