കേരളത്തിൽ 9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഏഴ് ആശുപത്രികൾക്ക് പുനഃഅംഗീകാരവും നൽകുകയും രണ്ട് ആശുപത്രികൾക്ക് പുതിയ എൻക്യുഎഎസ് അംഗീകാരം ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എഫ്.എച്ച്.സി കോട്ടുകാല്‍ 92 ശതമാനവും മലപ്പുറം എഫ്.എച്ച്.സി ഓഴൂർ 98 ശതമാനവും സ്കോർ നേടി.

ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികൾക്ക് എൻ.ക്യു.എ.എസിന്‍റെ അംഗീകാരം ലഭിച്ചു. അഞ്ച് ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, എട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകൾ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്.

പാലക്കാട് സി.എച്ച്.സി കടമ്പഴിപ്പുറം 86%, കോട്ടയം എഫ്.എച്ച്.സി വാഴൂർ 93%, പാലക്കാട് പി.എച്ച്.സി ശ്രീകൃഷ്ണപുരം 94%, കാസർകോട് പി.എച്ച്.സി വലിയപറമ്പ് 90%, കോട്ടയം യു.പി.എച്ച്.സി പെരുന്ന 93.70%, കാസർകോട് പി.എച്ച്.സി കയ്യൂർ 95%, പി.എച്ച്.സി കരിന്ദളം 94% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വർഷത്തിന് ശേഷം പുനഃഅംഗീകാരം ലഭിച്ചത്.