നഗ്ന ഫോട്ടോഷൂട്ട്: ഒരു ചിത്രം മോർഫ് ചെയ്തതെന്ന് രൺവീർ‌ സിംഗ്

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസിൽ മുംബൈ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ, തന്‍റെ ഒരു ഫോട്ടോ മോർഫ് ചെയ്തതാണെന്ന് രൺവീർ സിംഗ് പറഞ്ഞു. തന്‍റെ ചിത്രം ഫോട്ടോയിൽ കാണുന്ന രീതിയിലല്ല ഷൂട്ട് ചെയ്തതെന്നാണ് താരത്തിന്‍റെ വാദം. ഓഗസ്റ്റ് 29നാണ് താരം മൊഴി നൽകിയത്. പോലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണ്.

രൺവീറിന്‍റെ എല്ലാ നഗ്ന ചിത്രങ്ങളും പൊലീസ് കാണിച്ചു. സ്വകാര്യ ഭാഗങ്ങൾ വ്യക്തമാകുന്ന തരത്തിലാണ് ഫോട്ടോയിൽ കൃത്രിമം കാട്ടിയതെന്നാണ് വാദം. ഐപിസി 292, 294 വകുപ്പുകളും ഐടി നിയമത്തിലെ 509, 67 (എ) വകുപ്പുകളും പ്രകാരമാണ് ചെമ്പൂർ പൊലീസ് രൺവീറിനെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈയിൽ ഒരു മാഗസിന് വേണ്ടി എടുത്ത നഗ്ന ഫോട്ടോഷൂട്ട് വിവാദമായിരുന്നു.

അമേരിക്കൻ നടൻ ബട്ട് റേനൾഡിന്റെ പ്രശസ്ത ചിത്രം പുനർനിർമ്മിക്കാനുള്ള ശ്രമത്തിൽ നഗ്നനായി നിലത്ത് ഇരിക്കുന്ന ചിത്രവും രൺവീർ പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. ജൂലൈ 21ന് ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജൂലൈ 26ന് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 29ന് രാവിലെ 7.30ന് ചെമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരായ രൺവീറിൽ നിന്ന് രണ്ട് മണിക്കൂറോളം നേരമെടുത്താണ് മൊഴിയെടുത്തത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നുവെന്നും ഇനിയും ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.