യുകെയിൽ നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവം; ഭർത്താവ് സാജു അറസ്റ്റിൽ

ലണ്ടൻ: യുകെയിൽ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്‍റെ ഭർത്താവ് സാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

യുകെയിലെ കെറ്ററിംഗിലെ ജനറൽ ആശുപത്രിയിൽ നഴ്സായിരുന്ന അഞ്ജു ജോലിക്കെത്തിയിരുന്നില്ല. സുഹൃത്തുക്കൾ ഇതേക്കുറിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ്, ഗുരുതരാവസ്ഥയിലായിരുന്ന മക്കൾ ജാന്‍വിയെയും ജീവയെയും എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പക്ഷേ, രണ്ടു പേരെയും രക്ഷിക്കാനായില്ല.

കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്‍റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് മരിച്ചത്. അഞ്ജുവിന്റേത് പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് അഞ്ജു 7 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തു. അവിടെ ഡ്രൈവറായി ജോലി നോക്കി സാജു കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ബ്രിട്ടനിലേക്ക് പോയത്.