മുഖ്യമന്ത്രിയുടെ പരിപാടി; കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ, കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ, കലൂരിൽ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ റോഡരികിൽ തടഞ്ഞു. കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ആണ് തടഞ്ഞത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പൊതുചടങ്ങിൽ പങ്കെടുക്കുന്ന എറണാകുളത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കലൂരിലൂടെ നടക്കുമ്പോൾ വനിതാ പൊലീസുകാർ വന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചിരുന്നതുകൊണ്ടാകാം പൊലീസ് അങ്ങനെ പറഞ്ഞതെന്ന് ട്രാൻസ്ജെൻഡറുകൾ പറഞ്ഞു. വരുന്നതുകൊണ്ട് മാത്രം മുഖ്യമന്ത്രി കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നത് എന്ത് ന്യായം ആണെന്ന് ട്രാൻസ്ജെൻഡറുകൾ ചോദിക്കുന്നു.

ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുവെന്നും അതിനെ ചോദ്യം ചെയ്യാൻ ഒരു സർക്കാരിനും അവകാശമില്ലെന്നും അവർ പറഞ്ഞു. പോലീസ് ഇവരെ പിന്തുടര്‍ന്ന് വിവരം ചോദിച്ചതിലെ പ്രതിഷേധം വൈകാരികമായതോടെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിണറായി വിജയൻ എറണാകുളത്തേക്ക് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേ എന്നും അവർ ചോദിച്ചു.