പൂട്ടിച്ച കട തുറന്നു നല്‍കി ഉദ്യോഗസ്ഥര്‍

കണ്ണൂർ: നിസ്സാര കാരണങ്ങളാൽ അടച്ചുപൂട്ടിയ ഫർണിച്ചർ കട തലശ്ശേരി നഗരസഭ തുറന്നു. മുനിസിപ്പൽ ഉദ്യോഗസ്ഥർ താക്കോൽ ഉടമ രാജ് കബീറിന് കൈമാറി. കട പൂട്ടിയ ശേഷം രാജ്യം വിട്ട രാജ് കബീറും ഭാര്യയും ഇന്നലെയാണ് തിരിച്ചെത്തിയത്. സി.പി.എം പ്രാദേശിക നേതാക്കൾ രാജ് കബീറിന്‍റെ വീട് സന്ദർശിക്കുകയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഇനിയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നേതാക്കൾ എത്തിയത്. ഇതിന് പിന്നാലെയാണ് മുനിസിപ്പൽ അധികൃതരുടെ നടപടി. നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് രാജ് കബീര്‍ പറഞ്ഞു. ‘നഗരസഭാ അധികൃതർ തക്കോൽ ഏൽപ്പിച്ചു. ബാക്കിയുള്ള കാര്യങ്ങൾ പിന്നീടു സംസാരിക്കാമെന്നാണ് അവർ പറഞ്ഞത്. 36 ദിവസമായി പൂട്ടിയിട്ട സ്ഥാപനം തുറന്നുകിട്ടുക എന്നുള്ളതായിരുന്നു വലിയ ആവശ്യം. ഹൈക്കോടതിയിൽ പോയതും അതിനുവേണ്ടിയാണ്.

ഈ 36 ദിവസങ്ങളിൽ താൻ അനുഭവിച്ച ദുരിതം കേരളത്തിലെ ഒരു ബിസിനസുകാരനും ഉണ്ടാകരുത് എന്ന പ്രാർത്ഥനയാണ്. സ്ഥാപനം നന്നായി പ്രവർത്തിക്കാൻ മുനിസിപ്പാലിറ്റിയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ ഒരു വ്യവസായിക്കും ഇത് സംഭവിക്കാൻ പാടില്ല. ഈ സ്ഥാപനം എന്‍റെ മകനെ ഏൽപ്പിക്കുകയാണ്. എല്ലാ മാധ്യമങ്ങൾക്കും നന്ദി. ഇത് തുറന്നതിന് മുനിസിപ്പാലിറ്റിക്കും ഹൈക്കോടതിക്കും നന്ദി പറയുന്നു,’ രാജ് കബീർ പറഞ്ഞു.