വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്ന വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെയാകരുത്. പാർട്ടി ഓഫീസുകൾ പരസ്പരം ആക്രമിക്കാൻ പാടില്ലെന്ന ധാരണയുണ്ടായിരുന്നു. സമാധാനം തകർക്കാനുള്ള ഏത് ശ്രമത്തെയും കലാപ ശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സർക്കാരിന് ഒരു നിറത്തോടും പ്രത്യേകതയില്ല. അതിന് വിപരീതമായി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം തടയാനാണ് താന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ പ്രതിരോധിച്ചത് അക്രമമല്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. കെ.പി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണം പരിശോധിക്കുമെന്നും സമാധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.