ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം: നരേന്ദ്ര മോദി

ദില്ലി: ത്രിവർണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവർണ പതാകയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഒരു കത്തും ഓഗസ്റ്റിൽ തന്‍റെ ഓഫീസിൽ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളും യുവസുഹൃത്തുക്കളും അമൃത് മഹോത്സവത്തിന്‍റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻ കി ബാത്തിൽ നടത്തിയ പ്രസംഗത്തിൽ ഓണം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവങ്ങളെക്കുറിച്ചും മോദി പരാമർശിച്ചു. ആഘോഷങ്ങളുടെ നാളുകൾ വരുന്നു. ‘ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്’ നരേന്ദ്ര മോദി പറഞ്ഞു. ഓഗസ്റ്റ് 30നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബർ ഒന്നിന് ഒഡീഷയിൽ നുആഖായ് ഉത്സവവും ആഘോഷിക്കും. നുആഖായ് എന്നാൽ പുതിയ ഭക്ഷണം എന്നാണ് അർത്ഥം, അതിനർത്ഥം, മറ്റ് പല ഉത്സവങ്ങളെയും പോലെ, ഇത് നമ്മുടെ കാർഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവം കൂടിയാണെന്നാണ്. ഇതിനിടയിൽ ജൈന സമുദായത്തിന്‍റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക അഭിവൃദ്ധിയുടെയും ഊർജ്ജസ്വലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങൾക്കും വിശേഷാവസരങ്ങൾക്കും ഞാൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.