കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20ൽ ഒരാൾക്ക് അനുഭവപ്പെടുന്നതായി പഠനം

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20 പേരിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുന്നത് എന്നാണ് കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കോവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീർഘകാല കോവിഡിന്‍റെ അപകടസാധ്യത കൂടുതൽ. ഗവേഷണത്തിൽ പങ്കെടുത്ത 20 പേരിൽ ഒരാൾ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി.

2021 മെയ് മാസത്തിലാണ് സിഐഎസ്എസ് പഠനം ആരംഭിച്ചത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്, സ്കോട്ട്ലൻഡിലെ എൻഎച്ച്എസ്, അബർഡീൻ, എഡിൻബർഗ് സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ ഗ്ലാസ്ഗോ സർവകലാശാലയാണ് പഠനത്തിന് നേതൃത്വം നൽകിയത്.