യുഎഇയിൽ 5ൽ ഒരാൾക്ക് വൃക്കരോഗം; കണ്ടെത്തൽ 4 ലക്ഷം പേരിൽ നടത്തിയ പഠനത്തിൽ

അബുദാബി: യു.എ.ഇ.യിൽ അഞ്ചിൽ ഒരാൾക്ക് വൃക്കരോഗമുള്ളതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിൽ വൃക്കരോഗം ഭയാനകമായ നിലയിലേക്ക് ഉയർന്നതായി കണ്ടെത്തി. 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ അബുദാബി ആരോഗ്യ സേവന വകുപ്പായ സേഹ നടത്തിയ രക്തപരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധിച്ചവരിൽ 19.1 ശതമാനം പേർക്ക് വൃക്കരോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരുന്നു. 2.8% ആളുകൾ മൂന്നാം ഘട്ടത്തിലും 0.5% പേർ സ്റ്റേജ് 4 ലും 0.4% സ്റ്റേജ് 5 ലും ആണ് എന്ന വസ്തുത വൃക്കരോഗ വ്യാപനത്തിന്‍റെ ഉയർന്ന നിരക്കിനെ സൂചിപ്പിക്കുന്നു.

“അവസാന ഘട്ടത്തിലെത്തിയ വൃക്ക രോഗികൾ ക്യാൻസറിനേക്കാൾ മോശമായ അവസ്ഥയിലാണ്, പലർക്കും ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല,” സേഹയിലെ കിഡ്നി കെയർ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസർ സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ വൃക്കരോഗം കാലക്രമേണ വഷളാകുമെന്നും സൂചനയുണ്ട്. 1 മുതൽ 3 വരെയുള്ള പ്രാരംഭ ഘട്ടങ്ങളിൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കാമെങ്കിലും, അവയ്ക്ക് രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കാൻ കഴിയും. 4 മുതൽ 5 വരെയുള്ള അവസാന ഘട്ടങ്ങളിൽ വൃക്കകൾ വളരെ കഠിനാധ്വാനം ചെയ്താൽ മാത്രമേ രക്തം ശുദ്ധീകരിക്കാൻ കഴിയൂ.

ഈ ഘട്ടത്തിൽ, വൃക്കകളുടെ കഠിനാധ്വാനം കാരണം, പ്രവർത്തനം പൂർണ്ണമായും നിലച്ചേക്കാമെന്നും സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു.  യു.എ.ഇ.യിൽ വൃക്കരോഗത്തിന്‍റെ നിരക്ക് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും സൂചിപ്പിച്ചു. അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമമില്ലായ്മയും പ്രമേഹവും രക്തസമ്മർദ്ദവും വർദ്ധിക്കുന്നതും എല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുന്നുവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.