ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ പരമാവധി അഞ്ച് വര്‍ഷം; നടപ്പാക്കാൻ ഖാര്‍ഗെ

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദയ്പൂർ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. അടുത്ത വർഷം ആദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം സംഘടനാ തലത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. തനിക്കൊപ്പം നിന്ന നേതാക്കളുമായി ചർച്ചകൾ ആരംഭിച്ച ശശി തരൂരും മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം, അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും തുടങ്ങി ഖാർഗെയ്ക്ക് മുന്നിൽ ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ നിർണായക പ്രഖ്യാപനങ്ങളാണ് ഉള്ളത്. മാറ്റങ്ങൾ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ദേഹം ഉടൻ തന്നെ ഒരു സമിതിയെ നിയോഗിക്കും. 

പ്രസിഡന്‍റിനെ സഹായിക്കാൻ ഒന്നിലധികം വർക്കിംഗ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും നിയമിക്കാൻ സാധ്യതയുണ്ട്. മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കൾ പരിഗണനയിലുണ്ട്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനും പദവി നൽകിയേക്കും. തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനൊപ്പമുണ്ടായിരുന്ന ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെയും പരിഗണിക്കുമെന്നാണ് സൂചന. ഖാർഗെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻപന്തിയിൽ നിന്ന രമേശ് ചെന്നിത്തലയും പുനഃസംഘടനയിൽ ദേശീയ തലത്തിൽ എത്താനാണ് സാധ്യത.