തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് നിയമമാകാനാണ് സാധ്യത.

ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലൂടെ ഉണ്ടായ കടുത്ത സാമ്പത്തിക നഷ്ടം മൂലമുള്ള ആത്മഹത്യകൾ വർദ്ധിച്ചതോടെ, അത്തരം ഗെയിമുകൾ നിരോധിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു.

ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡി.ജി.പി വിനീത് ദേവ് വാങ്കഡെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ജൂൺ 27നാണ് സമിതി മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചത്. അന്നുതന്നെ മന്ത്രിസഭയുടെ മുമ്പാകെ റിപ്പോർട്ട് വന്നു. തുടർന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി.