രാജ്യത്ത് ഇനി ടൈപ്പ് സി ചാർജറുകൾ മാത്രം; ഇ-മാലിന്യം കുറയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: സ്മാർട്ട് ഉപകരണങ്ങൾക്കായി ഏകീകൃത പോർട്ടായി ടൈപ്പ് സിയെ മാറ്റാൻ ഇന്ത്യ. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജറും വിലകുറഞ്ഞ ഫോണുകൾക്ക് മറ്റൊന്നും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ ചെലവും അളവും കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ അനുമാനം.

മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്കെല്ലാം ഒരു ചാർജർ മാത്രമായിരിക്കും ഉണ്ടാവുക. 2021 ൽ 5 ദശലക്ഷം ടൺ ഇ-മാലിന്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇ-മാലിന്യങ്ങളുടെ കാര്യത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.