ഓപ്പറേഷൻ നിരീക്ഷണം ; കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ

കൊച്ചി: കൊച്ചി നഗരത്തെ ക്യാമറാ നിരീക്ഷണത്തിലാക്കാൻ ‘ഓപ്പറേഷൻ നിരീക്ഷണം’ പദ്ധതിയുമായി കേരള പോലീസ്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് നടപടി.

നിസ്സാര കാരണങ്ങളെച്ചൊല്ലിയുള്ള തർക്കം കൊലപാതകങ്ങളിൽ കലാശിക്കുന്നു. എറണാകുളം സൗത്ത്, കാക്കനാട് ഫ്ലാറ്റുകളിൽ ലഹരിയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊലപാതകങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുമായി ഓപ്പറേഷൻ നിരീക്ഷണം ആരംഭിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. നിലവിൽ നഗരത്തിൽ 20,000 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും കുറഞ്ഞത് 8,000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസ് തീരുമാനം. വ്യാപാരികൾ, ഫ്ളാറ്റ് ഉടമകൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഓൾ കേരള ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷനും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.