‘ഓപ്പറേഷൻ തല്ലുമാല’; 200 പേർക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ ചുമത്തി മലപ്പുറം പോലീസ്

മലപ്പുറം: ‘ഓപ്പറേഷൻ തല്ലുമാല’ എന്ന പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടിക്കുക, വിദ്യാർത്ഥികൾക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റെയ്ഡ് നടത്തിയത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 200 പേർക്കെതിരെ കേസെടുത്തു. ഇവർക്ക് 5.39 ലക്ഷം രൂപ പിഴ ചുമത്തി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ റെയ്ഡിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 53 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനമോടിച്ചതിന്
69 വിദ്യാർത്ഥികൾക്കെതിരെയും അനധികൃതമായി വാഹനമോടിച്ചതിന് 22 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.