വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. ലത്തീൻ സഭാ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തിൽ പറഞ്ഞു. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാൻ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണ്ണരൂപം:

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച ( 5.09.22 ) രാവിലെ മുതൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്‍റെയും നേതൃത്വത്തില്‍ മുള്ളൂരിലെ സമരപ്പന്തലിൽ നിരാഹാര സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരെയും അല്‍മായരെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തു തീർപ്പാക്കാൻ മന്ത്രി തല സമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചർച്ചകൾ കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തിൽ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അഭ്യർഥിക്കുന്നു.